ഇടുക്കി : എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലെ എസ്എഫ്ഐ (SFI)വിദ്യാർത്ഥിയുടെ കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കൊലപാതകം കോൺഗ്രസ് രീതിയല്ലെന്നും ഏത് സാഹചര്യത്തിലാണ് സംഭവമുണ്ടായതെന്ന് പരിശോധിക്കുമെന്നും സുധാകരൻ വിശദീകരിച്ചു.
കെ.എസ്.യുവിന്റെ ഭാഗത്തുനിന്നുള്ള കൊലപാതമാണെങ്കില്‍ അതിനെ അപലപിക്കും. ഇടുക്കിയില്‍ രാജേന്ദ്രന്റെ വിഭാഗവും മണിയുടെ വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണിതെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. അതിലെ നിജസ്ഥിതി മനസിലാക്കി പ്രതികരിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ എത്ര വിദ്യാര്‍ഥികളുടെ രക്തസാക്ഷിത്വമുണ്ടെന്ന് പരിശോധിച്ചാല്‍ മഹാഭൂരിപക്ഷവും കെ.എസ്.യുക്കാരാണ്. എത്രയോ കെ.എസ്.യു. കുട്ടികളുടെ രക്തസാക്ഷിത്വം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ.എസ്.യുവിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കാത്ത സ്ഥതിയുണ്ട്.ഇന്ന് മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐയുടെ പുറത്തുനിന്നുള്ള ഗുണ്ടകള്‍, ചുമട്ടുകാര്‍ അടക്കം കയറി കെ.എസ്.യുവിന്റെ കുട്ടികളെ മര്‍ദ്ദിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ആരാണ് അക്രമകാരികളെന്ന് കേരളം വിലയിരുത്തണം. കെ.എസ്.യുവും കോണ്‍ഗ്രസും എവിടെയാണ് കൊലപാതകത്തിന് ആഹ്വാനം ചെയ്തത് ? ഏത് കലാലയത്തിനകത്താണ് കലാപമുണ്ടാക്കാന്‍ കെ.എസ്.യു. തയ്യാറായതെന്ന് പറയണം. ഓരോ കലാശാലകളും പരിശോധിക്കണം ആരാണ് അക്രമത്തിന്റെ വക്താക്കളെന്ന്. സുധാകരന്റെ വരവിനെക്കുറിച്ച് പറയലും സുധാകരനെ പഴിചാരലുമൊക്കെ അതിന് ശേഷം മതി.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ സംഭവം എന്തുകൊണ്ട് നടന്നുവെന്നും എങ്ങനെ നടന്നുവെന്നും പരിശോധിക്കണം. കോളേജിനകത്തുള്ള സാഹചര്യമെന്തെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണം. പത്ത് നാല്പത് ആളുകള്‍ കോളേജ് പരിസരത്ത് തമ്പടിച്ച് കെ.എസ്.യു. കുട്ടികളെ അക്രമിച്ചു എന്നാണ് എനിക്ക് കിട്ടിയ വാര്‍ത്ത. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കന്മാരോട് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദശി ധീരജാണ് ഇടുക്കി എൻജിനീയറിംഗ് കോളജിൽ കുത്തേറ്റു മരിച്ചത്. തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടയിലാണ് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

















