കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വിരങ്ങൾ പുറത്ത്. മുഖ്യപ്രതി പൾസർ സുനിയുടെ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തൻ്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പള്‍സര്‍ സുനിയുടെ കത്ത്.
തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു. മലയാളത്തിലെ പ്രമുഖ ചാനലാണ് കത്ത് പുറത്തുവിട്ടത്. നടിയെ ആക്രമിച്ച സംഭവത്തിൽ നടന്‍ സിദ്ദീഖിൻ്റെ പങ്കും കത്ത് വെളിപ്പെടുത്തുന്നുണ്ട്. ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി കത്തില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ നടന്‍ ദിലീപിനും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉള്‍പ്പെടെയാണ് സുനിലിൻ്റെ കത്തിലെ പരാമര്‍ശം. കത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ:- അമ്മ സംഘടനയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്ര പേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാന്‍ പോകുന്നത് എന്തിനാണ് എന്നും. പരിപാടിയുടെ ലാഭം എത്ര ആളുകള്‍ക്ക് നല്‍കണമെന്നും, ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇതെല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും’.
‘അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടന്‍ അറസ്റ്റിലായപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിലെ പലര്‍ക്കും ഒന്നും അറിയാത്തത് ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ’- എന്നുമാണ് സുനി കത്തില്‍ പറയുന്നത്.
ദിലീപിനെ ഗുരുതര ആരോപണങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന കത്തില്‍ നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണെന്ന് വ്യക്തമാക്കുന്നതാണ് കത്ത്. കേസില്‍ തന്നെ കുടുക്കിയാല്‍ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവര്‍ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തില്‍ പറയുന്നു.
‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ, യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്ഹേനഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷേ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം.’, സുനി കത്തില്‍ പറയുന്നു.
അതേസമയം, പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് സുനിയുടെ അമ്മയും വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപ് പറഞ്ഞ് ചതിച്ചതാണ്. നടിയോട് മകന് ഒരു വൈരാഗ്യവുമില്ലെന്നും സുനില്‍കുമാറിൻ്റെ അമ്മ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്നും ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളികളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരൂഹതയുണ്ടെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകൻ്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. കോടിയുടെ അടുത്ത് പൈസ നല്‍കാമെന്ന് ദിലീപ് പറഞ്ഞു. സുഖമായിട്ട് ജീവിക്കാനാണ് ഇത് ചെയ്തത്. പലവട്ടം ജീവന് ഭീഷണിയുണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഞാനെന്ന ഇല്ലാതാകുന്നത് എന്നറിയില്ല. അമ്മ ആരു പറയുന്നതും വിശ്വസിക്കരുത് എന്ന് പറഞ്ഞു. ജയിലില്‍വെച്ച് എന്തെങ്കിലും ചെയ്യുമെന്ന് അവന് ഭയമുണ്ട് എന്ന് സുനില്‍കുമാറിൻ്റെ അമ്മ പറഞ്ഞു.