കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നല്‍കിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്ന ഗവർണറുടെ നിലപാട് ഡിവിഷൻ ബെഞ്ച് ശരിവച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്നു ഹൈക്കോടതി പറഞ്ഞു.
72 ബോർഡ് ഓഫ് സറ്റഡീസ് പുനഃസംഘടിപ്പിച്ചത് ചോദ്യ ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഇതിൽ സംസ്ഥാന സർക്കാരിനും. ചാൻസലർക്കും, സർവകലാശാലയ്ക്കും നോട്ടിസ് അയച്ചിരുന്നു.
ചാൻസലർക്ക് വന്ന നോട്ടിസിലാണ് ഗവർണർ ഇത് ചട്ടവിരുദ്ധമാണെന്നും സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ നിയമനം ചട്ടവിരുദ്ധമാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഗവർണറുടെ ഈ നിലപാടാണ് ഹൈക്കോടതി അംഗീകരിച്ചത്. നിയമനം സർവകലാശാല ചട്ടങ്ങൾക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.
ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവും പുറപ്പെടുവിച്ചു. 72 ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത് റദ്ദാക്കിക്കൊണ്ട് താത്കാലിക ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും.