ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസിലെ വിചാരണ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആറ് മാസത്തെ സമയംകൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കി. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം അടുത്ത മാസം പതിനാറിന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്‍റെ നടപടി.
പ്രതി ദിലീപിനെതിരെ സംവിധയാകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് അപേക്ഷയില്‍ പറയുന്നു. തുടരന്വേഷണത്തിന് അനുമതി തേടി പ്രോസിക്യൂട്ടര്‍ വിചാരണക്കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
തുടരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഇതിനായി എറണാകുളം സിജെഎം കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി. വിഷയത്തിൽ സംവിധായകൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തൽ പ്രത്യേക സംഘമാകും അന്വേഷിക്കുക.
നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രൻ്റെ വെളിപ്പെടുത്തൽ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ.