കണ്ണൂര്‍: വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് സമൂഹത്തില്‍ വര്‍ഗ്ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്. വഖഫ് വിഷയത്തില്‍ ഉള്‍പ്പെടെ ഇതാണ് നാം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ളിം ലീഗ് യുഡിഎഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് ചിലപ്പോൾ അവർ കരുതുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ല എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ലീഗ് നടത്തുന്നത്.
വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. അതുകൊണ്ട് തന്നെയാണ് വിശദമായ ചര്‍ച്ചക്ക് ശേഷം കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍മതിയെന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. പക്ഷെ ലീഗിന് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലീഗിന്റെ സമ്മേളനത്തില്‍ വികാരം പ്രകടിപ്പിക്കാന്‍ എന്ന് പറഞ്ഞ് എത്തിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ നിങ്ങള്‍ കേട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. സമ്മേളനത്തിൽ തൻ്റെ അച്ഛൻ്റെ പേരും വലിച്ചിഴച്ചു. എസ്ഡിപിഐയും ആർഎസ്എസും മതനിരപേക്ഷതയെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

















