അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഹിമാനികളിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് പഠനം. അന്റാർട്ടിക്കയിലെ ത്വയ്റ്റസ് ഹിമാനികളാണ് മാറ്റത്തിന് ഇരയാവുക. പ്രദേശത്ത് മഞ്ഞുരുകുന്ന തോത് നാൾക്കുനാൾ വർധിച്ച് വരികയാണ്. പ്രതിവർഷം 5000 കോടി (50 ബില്ല്യൺ) മഞ്ഞാണ് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. മാറ്റങ്ങൾ ആഗോള സമുദ്ര നിരപ്പുയരാനും കാരണമാകും. വളരെ മുമ്പ് ഈ മാറ്റം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും നിലവിൽ കാലാവസ്ഥാ വ്യതിയാനത്തോട് ത്വയ്റ്റസ് പ്രദേശം വളരെ വേഗത്തിൽ പ്രതികരിക്കുന്നുണ്ട്.
അടുത്ത പതിറ്റാണ്ടിനുള്ളിൽ തന്നെ മാറ്റമുണ്ടാകുമെന്നാണ് സൂചന. പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ പഠന റിപ്പോർട്ടുകൾ ഈ വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഉടനെ തന്നെയൊരു മാറ്റം പ്രതീക്ഷിക്കാമെന്ന് ഇന്റർനാഷണൽ ത്വയ്റ്റസ് ഗ്ലേസിയർ കൊളാബറേഷൻ (ഐടിജിസി) എന്ന സംഘട പ്രതികരിച്ചു. വലുപ്പത്തിൽ ബ്രിട്ടനോടോ ഫ്‌ളോറിഡയോടോ സാമ്യമുള്ള പ്രദേശമാണ് ത്വയ്റ്റസ്. കഴിഞ്ഞ 30 വർഷത്തിനിടെ ഇവിടെനിന്നു കടലിലേക്കുള്ള മഞ്ഞിന്റെ ഉരുകലിൽ പതിന്മടങ്ങ് വർധനയാണുണ്ടായത്.
സമുദ്രജലത്തിലെ ചൂടിന്റെ വർധന മഞ്ഞുപാളികളെ ദുർബലമാക്കുന്നതിനോടൊപ്പം അവ ഉരുകി തീരാനും കാരണമാകുന്നു. വാഹനങ്ങളുടെയും മറ്റും ചില്ല് പൊട്ടുന്നതുമായിട്ടാണ് ഇതിനെ ഗവേഷകർ താരതമ്യം ചെയ്യുന്നത്. കാറിന്റെ ചില്ലിൽ ചെറിയ വിള്ളലുകളും മറ്റുമുണ്ടായാൽ അവ വികസിച്ച് ചില്ലാകെ ചിന്നിചിതറുന്നു. ഇത് തന്നെയാണ് അന്റാർട്ടിക്കയിലും സംഭവിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. മഞ്ഞുപാളികളിൽ ഏതിലെങ്കിലും ഒന്നിലുണ്ടാകുന്ന വിള്ളലുകൾ മറ്റുള്ളവയെും ബാധിക്കുന്നു.
















