തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമന വിഷയത്തില്‍ മുസ്ലീം ലീഗിനെതിരേ വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. വഖവ് ബോര്‍ഡ് പി.എസ്.സി. നിയമനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും ചിലര്‍ വെറുതേ ഒച്ചപ്പാടുണ്ടാക്കുന്നു. തങ്ങളുടെ ആശങ്ക പി.എസ്.സി നിയമനത്തിലല്ല, അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളിലാണെന്നും അദ്ദേഹം പറഞ്ഞു.
“വഖഫ് സ്വത്തുക്കള്‍ കയ്യൂക്കുകൊണ്ട് ആരും വകമാറ്റി ചെലവഴിക്കരുതെന്നും അങ്ങനെയുണ്ടെങ്കില്‍ തിരിച്ചുപിടിക്കണമെന്നും കാന്തപുരം പറഞ്ഞു. ഒരു വിഭാഗത്തിന് അതൊന്നും ഒരു പ്രശ്‌നമല്ലാതായി. കുറേ ഒച്ചപ്പാടുണ്ടാക്കി ജനങ്ങളുടെ ഇടയില്‍ കുഴപ്പം സൃഷ്ടിക്കുകയാണ്. ഇപ്പോള്‍ തന്നെ കുറേ ദിവസമായി വലിയ ഒച്ചപ്പാട് വഖഫ് ബോര്‍ഡിലെ പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട്. ഞങ്ങള്‍ യഥാര്‍ഥത്തില്‍ പി.എസ്.സി. നിയമനം വരുമെന്ന് കേട്ടപ്പോൾ മുഖ്യമന്ത്രിയെ കാണുകയും അദ്ദേഹത്തോട് ഞങ്ങളുടെ അവസ്ഥകള്‍ വിവരിക്കുകയും ചെയ്തിട്ടുണ്ട്.”കാന്തപുരം പറഞ്ഞു.
പി.എസ്.സി. നിയമനം കൊണ്ടുവരണമോ കൊണ്ടുവരേണ്ടയോ എന്നത് പ്രശ്‌നല്ലെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ടുവന്നാല്‍ ഇവിടെ ഒരുപാട് തീരുമാനങ്ങളും പദ്ധതികളുമെല്ലാം കാറ്റില്‍പറത്തപ്പെട്ടതുപോലെ മുസ്ലീം സമുദായത്തിന് കിട്ടാത്തപോലുള്ള അവസ്ഥ വരാന്‍ പാടില്ല. അതുവളരെ ശ്രദ്ധിച്ച് ചെയ്യണം എന്ന് ഞങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

















