തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. വൈസ് ചാൻസിലർ നിയമനമായി ബന്ധപ്പെട്ടുള്ളത് ഗവർണറുടെ അനാവശ്യ വിവാദ സൃഷ്ടിയാണെന്നും വിവാദത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും മുഖ പ്രസംഗത്തിൽ പറയുന്നുണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിയുടെ മഹത്വം മനസ്സിലാക്കാതെ പ്രവർത്തിക്കുന്നത് ആദ്യമല്ലെന്ന് മുഖപത്രത്തിൽ പറയുന്നു. ഗവർണർ ഉന്നയിക്കുന്നത് ബാലിശമായ കാര്യങ്ങളാണ്. ഗവർണർമാർ ബിജെപിയുടെ രാഷ്ട്രീയ പാവകളായി മാറുന്നു. ആരിഫ് മുഹമ്മദ് ഖാൻ അതിലൊരാൾ ആകാൻ ശ്രമിക്കുകയാണെന്നും മുഖപത്രത്തിൽ പറയുന്നു.
അതേസമയം ഗവർണറുമായുളള പ്രശ്‌നങ്ങളിൽ സമവായ സാധ്യത തേടുകയാണ് സർക്കാർ. ഗവർണർ ഉന്നയിച്ച ആക്ഷേപങ്ങളിൽ ഇടപെടാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കും. ഗവർണറുമായി പരസ്യമായ ഏറ്റ്മുട്ടലിലേക്ക് നിലവിൽ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിന്റെത്. കേന്ദ്ര മന്ത്രി വി മുരളീധനും ബിജെപി നേതൃത്വവും ഗവർണ്ണർക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ചാൻസലർ പദവി ഒഴിയുമെന്ന് നിലപാടിൽ മാറ്റമില്ലെന്ന് ഗവർണർ ആവർത്തിക്കുന്നതിന് പിന്നിൽ കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയമുണ്ടെന്ന വിലയിരുത്തലും ഉണ്ട്.

















