ചെന്നൈ: നീലഗിരി ജില്ലയിലെ കുനൂരിന് സമീപം ഇന്ത്യൻ വ്യോമസേനയുടെ എം.ഐ-17വി5 ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽഫോൺ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂർ പൊലീസിലെ ഫോറൻസിക് വിഭാഗത്തിന് കൈമാറി.
കോയമ്പത്തൂര്‍ തിരുവള്ളൂര്‍ നഗറില്‍ താമസിക്കുന്ന മലയാളി ഫോട്ടോഗ്രാഫര്‍ വൈ. ജോയ് ആണ് കാട്ടേരി റെയില്‍പാളത്തിന് സമീപത്തുവച്ച് ഈ വീഡിയോ പകര്‍ത്തിയത്.ജോയിയും സുഹൃത്ത് എച്ച്. നാസറും കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കാമെന്ന് പറഞ്ഞിരുന്നു.താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്റര്‍ മൂടല്‍മഞ്ഞിനുള്ളിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയിലുള്ളത്.വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈൽഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നത്.
















