ന്യൂഡൽഹി: കൂനൂർ വ്യോമസേന ഹെലികോപ്ടർ അപകടത്തിലെ അഞ്ചു മൃതദേഹങ്ങൾ കൂടി തിരിച്ചറിയാൻ ബാക്കി. ലഫ് കേണൽ ഹർജിന്ദർ സിങ്, സ്ക്വാഡ്രൺ ലീഡർ കെ. സിങ്, ഹവിൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ കുമാർ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്.
ഡൽഹി കണ്ടോൺമെൻറിലെ ആർമി ബേസ് ഹോസ്പിറ്റൽ മോർച്ചറിയിയിലുള്ള മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധന ഫലം വരുന്നതോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സംയുക്ത സേന മേധാവി ബിപിൻ റാവത്, ഭാര്യ മധുലിക എന്നിവരടക്കം ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടവരെ തിരിച്ചറിയുന്നത് ഉറ്റ ബന്ധുക്കളുടെ ഡി.എൻ.എ പരിശോധനയിലൂടെയാണ്.
ജൂനിയർ വാറൻറ് ഓഫീസർ പ്രദീപ് (തൃശൂർ), വിങ് കമാൻഡർ പി.എസ് ചൗഹാൻ (ആഗ്ര), ജൂനിയർ വാറൻറ് ഓഫീസർ റാണാപ്രതാപ് ദാസ് (ഭുവനേശ്വർ) , ലാൻസ് നായിക് ബി. സായ് തേജ (ബംഗളുരു), ലാൻസ് നായിക് വിവേക് കുമാർ (ഗഗ്ഗൽ, ഹിമാചൽപ്രദേശ്) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
















