കോഴിക്കോട്: കോഴിക്കോട്(Kozhikode) നഗരത്തിൽ വീണ്ടും വൻ ലഹരിവേട്ട (Drug peddler Arrest). രണ്ടായിരത്തി എണ്ണൂറോളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായി യുവാവ് പൊലീസിൻറെ പിടിയിൽ. കല്ലായി വലിയപറമ്പിൽ സഹറത്ത് (43) നെയാണ് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പോലീസും നാർക്കോട്ടിക്ക് സെൽ(Narcotic cell) അസി.കമ്മീഷണർ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തത്. കല്ലായി റെയിൽവേ ഗുഡ്സ് യാർഡിനു സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. 2800-ഓളം ട്രമഡോൾ ലഹരി ഗുളികകൾ(Drug Tablets) ഇയാളിൽ നിന്നും കണ്ടെടുത്തു.
ന്യൂയർ ആഘോഷരാവുകളിൽ മാറ്റുകൂട്ടുന്നതിനായി വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകൾ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഗുളികകൾക്കിടയിൽ എസ്.പി എന്ന പേരിലറിയപ്പെടുന്ന സ്പാസ്മോ പ്രോക്സിവോൺ പ്ലസിന്റെ 24 കാപ്സ്യൂളുകൾ അടങ്ങിയ ഒരു സ്ട്രിപ്പ് മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്നത് 150 രൂപക്കാണ്. ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകൾ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളിൽ നിന്നാണ് ഇയാൾ വലിയ അളവിൽ ഈ ലഹരി ഗുളികകൾ കോഴിക്കോട്ടെത്തിച്ചത്.
24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാർത്ഥ വില 200 രൂപയിൽ താഴെ മാത്രമാണ്. 1300 രൂപക്കാണ് ഹൈദരാബാദിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്നും ഈ ലഹരി ഗുളികകൾ ഇയാൾ വാങ്ങിക്കുന്നത്. ലഹരി ഉപയോക്താക്കളായ യുവതീ യുവാക്കൾക്കിടയിൽ 1800-2000 രൂപയ്ക്കാണ് വില്പന നടത്തുന്നതെന്നും പോലീസ് പറഞ്ഞു. കാലങ്ങളായി ലഹരിക്ക് അടിമയായ ഇയാൾ അമിതാദായത്തിനും തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനുമാണ് ഈ കച്ചവടത്തിലേക്ക് കടന്നത്. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇത്തരം ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. പൊലീസിനെയും എക്സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകൾ സ്ട്രിപ്പിൽ നിന്നും പുറത്തെടുത്ത് കവറിലാക്കിയാണ് ഇയാൾ കൊണ്ടു നടക്കാറുള്ളത്.

















