തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ (PG Doctors) സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് (Veena George). പിജി ഡോക്ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ സ്വീകരിച്ചത് അനുകൂല നിലപാടാണ്. സമരം നടത്തുന്നവരോട് രണ്ടുതവണ ചർച്ച നടത്തി. 373 റസിഡൻറ് ജൂനിയർ ഡോക്ടർമാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കും. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയിൽ കേസുള്ളത് കൊണ്ടാണ്. രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ. ആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയാറാവണമെന്നാണ് ഇവരുടെ ആവശ്യം. ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ അടിയന്തര സേവനവും നിർത്തുമെന്നാണ് പി ജി ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇന്നത്തെ സമരത്തിൽ മാറ്റമില്ലെന്നും എമർജൻസി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവെയ്ക്കാമെന്നും സമരക്കാർ അറിയിച്ചു. നോൺ അക്കാദമിക് ജൂനിയർ റെസിഡന്റുമാരുടെ നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്നും പിജി ഡോക്ടർമാർ പറയുന്നു.
ജോലിഭാരം കുറയ്ക്കുന്നതിനായി മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. 373 നോൺ റെസിഡന്റ് ജൂനിയർ ഡോക്ടർമാരെ താത്കാലികമായി നിയമിക്കാനുള്ള ഉത്തരവാണ് ഇന്നലെ രാത്രി സർക്കാർ ഇറങ്ങിയത്. എന്നാൽ, ഉത്തരവിൽ വ്യക്തത ഇല്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

















