ന്യൂഡൽഹി: കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപിച്ചിട്ടുണ്ടെന്ന സംശയങ്ങൾക്കിടയിൽ 40 കഴിഞ്ഞവർക്ക് കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം കേന്ദ്രസർക്കാറിൻ്റെ പരിഗണനയിൽ. വൈറസിൻ്റെ ജനിതക മാറ്റം നിരീക്ഷിക്കുന്ന 28 ലബോറട്ടറികളുടെ സംയുക്ത വേദിയായ ‘ഇൻസകോക്’ ബൂസ്റ്റർ ഡോസ് പരിഗണിക്കണമെന്ന് സർക്കാറിനോട് ശിപാർശ ചെയ്തു. വാക്സിനേഷൻ വേഗത്തിൽ നടക്കുന്നതു കൊണ്ടും, ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനം നേരത്തെ നടന്നതു വഴി ആർജിച്ച സ്വാഭാവിക പ്രതിരോധശേഷി സമൂഹത്തിനുള്ളതു കൊണ്ടും ഒമിക്രോണിന് ഇന്ത്യയിൽ തീവ്രത കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.
എന്നാൽ വ്യാപനശേഷി കൂടുതലാണ്. അടുത്ത ഏതാനും ദിവസങ്ങളിലും ആഴ്ചകളിലും കൂടുതൽ കേസുകൾ ഉണ്ടാകാനാണ് സാധ്യത. ഇതിനിടെ, ഇനിയും വാക്സിൻ എടുക്കാത്തവർക്ക് അതിവേഗം നൽകാൻ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. വാക്സിൻ വഴിയുള്ള സംരക്ഷണം പ്രധാനമാണ്. കോവിഡിനെതിരെ ലഭ്യമായ വാക്സിൻ ഉപയോഗിച്ച് തുടർന്നും കുത്തിവെപ്പ് നടക്കണം. കോവിഡ് ബാധിത മേഖലകൾ വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണവും പരിശോധനയും കൂടുതലായി നടക്കേണ്ടതുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം, പരിശോധന നിരക്ക്, പോസിറ്റിവിറ്റി നിരക്ക് എന്നിവ കൃത്യമായി നിരീക്ഷിക്കണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറഞ്ഞു. പോസിറ്റിവിറ്റി നിരക്കിൽ വർധനവുണ്ടെങ്കിൽ സമ്പർക്കപ്പട്ടിക തയാറാക്കി തുടർ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കത്തിൽ ഓർമിപ്പിച്ചു.
















