പത്തനംതിട്ട : തിരുവല്ല മെഡിവിഷൻ ലാബിൽ ആർ.ടി.പി.സി.ആർ തട്ടിപ്പെന്ന് പരാതി. ലാബ് ജീവനക്കാർക്കും ലാബിനുമെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവല്ല സ്വദേശിനി ബിനിത അനിൽ പത്തനംതിട്ട ഡി.എം.ഒക്ക് പരാതി നൽകി.
ബിനിത ജോലി സംബന്ധമായ ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്നതിനു വേണ്ടി ആർടിപിസിആർ എടുക്കുവാൻ തിരുവല്ല മെഡിവിഷൻ ലാബിൽ ഈ മാസം 20ന് ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടുകൂടി സാമ്പിൾ കൊടുക്കുകയുണ്ടായി. പരിശോധനാഫലം കിട്ടാത്തതിനാൽ പിറ്റേദിവസം അടുത്ത ദിവസം അതേ സ്ഥലത്ത് ചൊല്ലുകയും ലാബ് അധികൃതർ പരിശോധനാഫലം ആയിട്ടില്ല കൂടുതൽ സംസാരിക്കാനായി എറണാകുളം ലാബിലേക്ക് കണക്ട് ചെയ്തു കൊടുക്കുകയും ചെയ്തു.
22ന് യാത്ര ചെയ്യേണ്ടതിനാൽ അന്നേദിവസം രാവിലെ എങ്കിലും പരിശോധനാഫലം ശരിയാക്കേണ്ടത് ആയിരുന്നു എന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ, അവർ ഭീഷണി സ്വരത്തിൽ, “നിങ്ങൾക്ക് യാത്ര ചെയ്യേണ്ടത് കൊണ്ടാണ് അല്ലെങ്കിൽ പോസിറ്റീവ് ആക്കുവാനും ഞങ്ങൾ മടിക്കില്ല” എന്ന് കയർത്തു സംസാരിക്കുകയും ചെയ്തു.
ജോലിക്ക് പോകേണ്ട അത്യാവശ്യമായതിനാൽ യുവതി എറണാകുളം വെൽകെയർ ഹോസ്പിറ്റൽ പരിശോധനയ്ക്കായി സാമ്പിൾ കൊടുത്തു പിറ്റേദിവസം 9 മണിയോടുകൂടി നെഗറ്റീവ് റിസൾട്ട് ലഭിക്കുകയും അതനുസരിച്ച് എയർപോർട്ടിലേക്ക് പോവുകയും ചെയ്തു. 22 ന് ഏകദേശം പതിനൊന്നരയോടെ കൂടി തിരുവല്ല മെഡിവിഷൻ നിന്നും പോസിറ്റീവ് ആണെന്നുള്ള റിസൾട്ട് അവർ യുവതിയോട് വിളിച്ചു പറയുന്നുണ്ടായി.
കയ്യിൽ നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉള്ളതിനാലും എയർപോർട്ടിലെ റാപ്പിഡ് പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ആയതിനാലും യുവതി ദുബായിലേക്ക് പോവുകയും ദുബായിൽ വച്ച് ആർ.ടി.പി.സി.ആർ നെഗറ്റീവ് ആവുകയും ചെയ്തു.
ഈ സംഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നത് മെഡിവിഷൻ ലാബ് ജീവനക്കാരുടെ നിരുത്തരവാദിത്തപരമായ പരിശോധനകളും തട്ടിപ്പുകളും ആണ്. ഇത്രയും നിരുത്തരവാദിത്തപരമായ സമീപനങ്ങൾ കൈകൊള്ളുന്ന ലാബ് ജീവനക്കാർക്കും ലാബിനുമെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും യുവതി ഡി.എം.ഒക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

















