കൊച്ചി: മുട്ടിൽ മരം കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. മരം കൊള്ളയ്ക്ക് പിന്നിലെ ഉന്നതരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മുട്ടില്‍ മരംമുറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പട്ടയഭൂമിയിലെ മരംമുറിക്കലില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.
സര്‍ക്കാര്‍ ഭൂമിയിലേയും വനംഭൂമിയിലേയും മരങ്ങള്‍ മുറിച്ചു കടത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കണം. ഉന്നതരുടെ ഒത്താശയില്ലാതെ മരംകൊള്ള നടക്കില്ല. മരംകൊള്ളയ്ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടു.
പട്ടയ ഭൂമിയിലെ മരംമുറിക്കാനുള്ള ഉത്തരവില്‍ ഗൂഢാലോചനയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമല്ലെന്നും കാണിച്ച് മലയാള വേദി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ ഹൈക്കോടതി അന്വേഷണത്തില്‍ പരാതിയുള്ളവര്‍ക്ക് ഭാവിയില്‍ കോടതിയെ സമീപീക്കാമെന്ന് വ്യക്തമാക്കി.
ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരേണ്ടതിനാൽ അന്വേഷണത്തിന് സാവകാശം വേണ്ടിവരുമെന്നും കേസുകൾ സിബിഐക്ക് കൈമാറേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. കേസ് ഡയറിയടക്കമുള്ള രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചിരുന്നു.

















