കൊച്ചി: പണക്കിഴി വിവാദമായ തൃക്കാക്കരയിൽ നഗരസഭ സെക്രട്ടറിയുടെ നോട്ടിസ് മറികടന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ ഓഫിസിൽ പ്രവേശിച്ചു. ചെയർപേഴ്സന്‍റെ ഓഫിസ് നഗരസഭ സെക്രട്ടറി കഴിഞ്ഞ ദിവസം സീൽ ചെയ്തിരുന്നു. സെക്രട്ടറിയുടെ നടപടി മറികടന്നാണ് ചെയർപേഴ്‌സന്റെ ഓഫിസ് പ്രവേശനം.സിസിടിവി തെളിവുകൾ സംരക്ഷിക്കണമെന്ന വിജിലൻസ് ആവശ്യപ്രകാരമാണ് നഗരസഭ സെക്രട്ടറി ഓഫിസ് സീൽ ചെയ്തത്.
എന്നാൽ ഓഫിസ് പൂട്ടി ഒളിച്ചോടിയിട്ടില്ലെന്നും വിജിലൻസ് ആവശ്യപ്പെട്ടാൽ തന്‍റെ സാന്നിധ്യത്തിൽ മുറി തുറന്ന് നൽകുമെന്നും ചെയർപേഴ്സൻ അജിത് തങ്കപ്പൻ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിനായി വിജിലൻലസ് സംഘം കഴിഞ്ഞദിവസം നഗരസഭ ഓഫിസിലെത്തിയിരുന്നു. ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടിസ് നൽകിയത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദേശം. ഇതേ തുടർന്നാണ് സെക്രട്ടറി നോട്ടിസ് പതിച്ചത്.

















