തിരുവനന്തപുരം: ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നുവെന്നാണ് മുരളീധരൻ പറയുന്നത്. സ്വഭാവികമായും കോണ്‍ഗ്രസിനെ പോലെ വിശാലമായ പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണയാണ്. അതിൽ കൂടുതൽ അഭിപ്രായ വ്യത്യാസങ്ങൾ ഇത്തവണ ഉണ്ടായി എന്ന് കരുതുന്നില്ല. സ്വഭാവികമായി ഒരു അഴിച്ചുപണി നടക്കുന്പോൾ കൂടുതൽ ചർച്ച വേണം. ഇതൊന്നും ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കാവുന്ന ഒരു പട്ടിക അല്ല. അതുകൊണ്ടാണ് വിശാലമായ ചർച്ച ഇത്തവണ ഉണ്ടായതെന്നും മുരളീധരൻ പറഞ്ഞു.
നിയമിച്ചത് എല്ലാം യോഗ്യരായവരേയാണ്. പ്രായത്തിന്റെ കാര്യത്തിലായാലും സീനിയര്‍മാരേയും യുവാക്കളേയും നിയമിച്ചിട്ടുണ്ട്. പ്രായമായി എന്ന് കരുതി പ്രവര്‍ത്തിക്കാന്‍ കഴിവില്ലെന്നോ അല്ലെങ്കില്‍ വൃദ്ധസദനത്തില്‍ അയക്കേണ്ടവരോ എന്ന് അര്‍ത്ഥമില്ല.
പാര്‍ട്ടിയെ സംബന്ധിച്ച് രണ്ട് തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങി നില്‍ക്കുകയാണ്. അനുഭവത്തിന്റെ വെളിച്ചത്തില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരുമിച്ച് പാര്‍ട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രധാനം. അത്തരമൊരു പ്രയാണത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുന്നില്‍ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന് പറഞ്ഞു.