കാബൂൾ: അഫ്ഗാനിസ്താനിൽ സർക്കാർ സേനയും താലിബാനും തമ്മിലുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട റോയിട്ടേഴ്സിന്റെ പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം റെഡ്ക്രോസിന് കൈമാറി. ഡാനിഷ് കൊല്ലപ്പെട്ട കാണ്ഡഹാർ പ്രവിശ്യയുടെ അധികാരം പിടിച്ച താലിബാനാണ് കൈമാറിയത്. മൃതദേഹം വൈകാതെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടി തുടങ്ങും.
ഡാനിഷ് സിദ്ദീഖിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അഫ്ഗാൻ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അഫ്ഗാൻ സേനക്കൊപ്പം പാക് അതിർത്തിയോടു ചേർന്ന സ്പിൻ ബോൾഡക് ജില്ലയിൽ റിപ്പോർട്ടിങ്ങിനിടെയാണ് സുരക്ഷ സേനയും താലിബാനുമായി ആക്രമണമുണ്ടാകുന്നത്. ഇതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്.
ടെലിവിഷൻ രംഗത്ത് മാധ്യമ പ്രവർത്തനം ആരംഭിച്ച ഡാനിഷ് സിദ്ധിഖി ഫോട്ടോ ജേണലിസത്തിലേക്ക് തിരിയുകയായിരുന്നു. ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി അദ്ദേഹമെടുത്ത ചിത്രങ്ങൾ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റി. അഫ്ഗാനിൽ യു.എസ് സൈനിക പിൻമാറ്റത്തിനു പിന്നാലെ താലിബാൻ നീക്കങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു.
ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ട സംഭവത്തിൽ താലിബാൻ മാപ്പുപറഞ്ഞു. ആക്രമണം നടക്കുന്ന സ്ഥലത്ത് എത്തുന്ന മാധ്യമ പ്രവർത്തകർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹത്തിന്‍റെ കാര്യത്തിൽ അത് സംഭവിച്ചില്ലെന്നും താലിബാൻ വക്താവ് സബീഉല്ല മുജാഹിദ് പറഞ്ഞു.