കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കേരള ഹൈക്കോടതി ഈ മാസം 16 ലേക്ക് മാറ്റി. ജാമ്യാപേക്ഷയെ എതിര്‍ക്കുകയാണന്നും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനുണ്ടന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജാമ്യം നിഷേധിച്ച കൊച്ചി എൻഐഎ കോടതി നടപടി ചോദ്യം ചെയ്താണ് സ്വപ്ന സുരേഷിന്റെ ഹർജി. തനിക്ക് എതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും കുറ്റപത്രത്തിൽ അതിന് തെളിവില്ലെന്നും ഹർജിയിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു. താൻ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്താൻ എൻഐഎയ്ക്ക് ആയിട്ടില്ല. കേസിൽ എപ്പോൾ വിചാരണ നടക്കുമെന്ന് പോലും പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്നും സ്വപ്ന സുരേഷ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

















