ചെന്നൈ: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവറിനെ കാവി പുതപ്പിക്കാനുള്ള സംഘ്പരിവാര്‍ നീക്കത്തിന് തടയിട്ട് തമിഴ്‌നാട്ടിലെ സ്റ്റാലിൻ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാല ലൈബ്രറിയില്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് സ്ഥാപിച്ച കാവി പുതച്ചുള്ള തിരുവള്ളുവറിന്റെ ചിത്രം നീക്കം ചെയ്തു.
കൃഷി മന്ത്രി എം ആര്‍ കെ പനീര്‍ ശെല്‍വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പകരം സര്‍ക്കാര്‍ അംഗീകാരമുള്ള വെള്ള വസ്ത്രമണിഞ്ഞുള്ള തിരുവള്ളുവരുടെ ഛായാചിത്രം സ്ഥാപിക്കാനും നിര്‍ദേശം നല്‍കി. 2017- 2018ലാണു ലൈബ്രറിയില്‍ കാവി വസ്ത്രമണിഞ്ഞ തിരുവള്ളുവരുടെ ചിത്രം വച്ചത്.
നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇതിനെതിരെ രംഗത്തു വന്നിരുന്നു. തിരുവള്ളുവറിനെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ഡിഎംകെ അന്ന് ആരോപിച്ചിരുന്നു.
















