തിരുവനന്തപുരം: മുട്ടില്‍ മരമുറിയുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് എന്നീ വകുപ്പുകളില്‍ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മരം മുറിക്കാന്‍ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കര്‍ഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കര്‍ക്കശ്ശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വയനാട് മുട്ടിൽ മരംമുറി കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മരം മുറിച്ചതെന്ന് പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.
മരം മുറിക്കുന്ന കാര്യം വനം ഉദ്യോഗസ്ഥരെയും, സുൽത്താൻബത്തേരി കോടതിയെയും അറിയിച്ചിരുന്നു. വില്ലേജ് ഓഫീസറുടെ അനുമതിയും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മരംമുറിക്കേസിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം നിരസിച്ചിരുന്നു.