തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിലെ കവര്‍ച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്മ്മരാജന്. മൂന്നര കോടി രൂപയും തങ്ങളുടേതാണെന്ന് ധർമ്മരാജനും സംഘവും വെളിപ്പെടുത്തി. ധർമ്മരാജനും സുനിൽ നായ്കും ഷംജീറും ചേർന്ന് നൽകിയ ഹർജിയിലാണ് ഇക്കാര്യം പറയുന്നത്. തുകയും കാറും തിരികെ ആവശ്യപ്പെട്ടാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പൊലീസ് കണ്ടെടുത്ത ഒരു കോടി നാല്‍പതുലക്ഷം രൂപയും കാറും തിരിച്ചു കിട്ടാന്‍ രേഖകള്‍ സഹിതമാണ് ഇവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഡല്‍ഹിയിലുള്ള ഗോവിന്ദ് എന്ന മാര്‍വാഡി ബിസിനസ് ഇടപാടില്‍ നല്‍കിയ തുകയാണ് ഇതെന്ന് ധര്‍മരാജന്‍ അപേക്ഷയില്‍ പറയുന്നു. ബിസിനസ് ആവശ്യത്തിന് മാര്‍വാഡി ഡല്‍ഹിയില്‍നിന്ന് കൊടുത്തുവിട്ട പണം കോഴിക്കോടുനിന്ന് എറണാകുളത്തേക്ക് കൊടുത്തുവിടുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്വം. അതിന് തനിക്ക് കമ്മീഷന്‍ ലഭിക്കുമെന്നും ധര്‍മരാജന്‍ പറയുന്നു.
കേസില്‍ ബിജെപി വലിയ തോതില്‍ പ്രതിരോധത്തിലാകുന്ന സമയത്താണ് ധര്‍മ്മരാജന്റെ നീക്കം. വാഹനത്തിലുണ്ടായിരുന്ന പണത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന നിലപാടാണ് ധര്‍മരാജന്‍ സ്വീകരിച്ചിരിക്കുന്നത്.