തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ആര്‍എസ്എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവായാണ് സുധാകരന് അറിയപ്പെടുന്നതെന്ന് എം.എ. ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
രാഷ്ട്രീയത്തിൻറെ പേരിൽ അക്രമം നടത്തുന്നതിൽ സുധാകരൻ കേരളത്തിലെ ആർ എസ് എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ടെന്നും സുധാകരൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ വരുന്നത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടും.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആർഎസ്എസിനെ ശക്തമായി എതിർക്കുന്ന, വർഗ്ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസിന് കഴിയാതെ പോയത് ദൗർഭാഗ്യകരമായി എന്നും എം എ ബേബി പറഞ്ഞു.
എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് ആയി രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പങ്കുമില്ലാതെയാണ് അവര്‍ക്ക് ഒരു പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ഇങ്ങനെയാണോ തീരുമാനിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുന്നില്ല. അത് അവരുടെ ആഭ്യന്തരകാര്യം. കോണ്‍ഗ്രസും ജനാധിപത്യവുമായി ബന്ധമില്ലാതായിട്ട് പതിറ്റാണ്ടുകളായി.
പക്ഷേ, ആര്‍എസ്എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവ് ആയാണ് സുധാകരന് അറിയപ്പെടുന്നത്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതൊക്കെ ശരിയായാലും അല്ലെങ്കിലും ആര്‍എസ്എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീര്‍പ്പ് നടത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് സുധാകരന്.
രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തുന്നതില്‍ സുധാകരന് കേരളത്തിലെ ആര്‍എസ്എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും എങ്കിലും അത് ആര്‍എസ്എസ് സംഘടനകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികള്‍ക്കുണ്ട്.
ആര്‍എസ്എസിനോടും വര്‍ഗ്ഗീയതയോടും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോണ്‍ഗ്രസ് നല്‍കുന്നത്? ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്ന , വര്‍ഗ്ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയത് ദൗര്‍ഭാഗ്യകരമായി.