തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‌ണന്‍. കേന്ദ്ര ഏജന്‍സിക്ക് വിട്ടാല്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് കണ്ടറിയേണ്ട കാര്യമാണെന്നും പുറത്തുവന്ന എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം സന്നദ്ധമാകണമെന്നും കോടിയേരി പറഞ്ഞു.
ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടികരിക്കുന്നത്. അതുകൊണ്ട് പുറത്തുവന്ന എല്ലാ കാര്യങ്ങളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് വസ്‌തുതകള്‍ വ്യക്തമാക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
ഇത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്ബോള്‍ തന്നെ അന്വേഷിക്കുന്ന ഒരു കേന്ദ്ര ഏജന്‍സിയാണ് ഇ ഡി. അവര്‍ മുന്‍കൈ എടുത്തില്ല എന്നുളളത് തന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നു.
ബിജെപി നേതാക്കൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ പറയുന്ന ന്യായം. അന്വേഷണവുമായി സഹകരിക്കുക തന്നെയാണ് വേണ്ടത്. സത്യം മുഴുവൻ പുറത്ത് വരണം. അതിന് ബിജെപി നേതാക്കൾ സഹകരിക്കുക തന്നെയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.
സ്ഥാനാർത്ഥിക്ക് ചെലവിന് അപ്പുറത്ത് ചെലവ് നടന്നിട്ടുണ്ടോ? രാഷ്ട്രീയ പാർട്ടിക്ക് ചെലവഴിക്കാനുള്ള പണത്തിന്‍റെ പരിധിയിൽ വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പുറത്ത് വരണം. വൈര്യനിരാതനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു