ന്യൂഡൽഹി: പരിഷ്കരിച്ച സ്വകാര്യത നയം അംഗീകരിപ്പിക്കുന്നതിന് ഉപഭോക്താക്കളിൽ വാട്സാപ്പ് ചില കൗശലവിദ്യകൾ ഉപയോഗിക്കുന്നതായി കേന്ദ്ര സർക്കാരിന്റെ വിമർശനം. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഈകാര്യങ്ങൾ പറയുന്നത്. വാട്സാപ്പിന്റെ പുതിയ സ്വകാര്യത നയത്തെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജനുവരിയിൽ വാട്സാപ്പ് കൊണ്ടുവന്ന പരിഷ്കരിച്ച സ്വകാര്യ നയത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഇതിനെ ചൊല്ലി കേന്ദ്ര സർക്കാരും വട്സാപ്പും തമ്മിലുള്ള തർക്കം തുടരുകയാണ്. അതിനിടെയാണ് ഉപയോക്താക്കൾക്ക് എതിരെ വാട്സാപ്പ് പ്രവർത്തിക്കുന്നതായി കേന്ദ്ര സർക്കാരിന്റെ ആരോപണം. പുതിയ നയം അംഗീകരിപ്പിക്കുന്നതിന് ഡിജിറ്റൽ തന്ത്രങ്ങളാണ് വാട്സാപ്പ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രം ആരോപിച്ചു. ഇതിനായി ഉപയോക്താക്കളിൽ സമ്മർദ്ദം ചെലുത്തുകയാണ്.