തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം കത്തിച്ച് യുവമോര്‍ച്ച. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നിലാണ് കത്തിച്ചത്.
കേരള നിയമസഭ കാലാകാലങ്ങളായി പാസാക്കുന്ന പ്രമേയങ്ങള്‍ കേവലം മതപ്രീണനത്തിലൂടെ വോട്ട് ബാങ്കിന് വേണ്ടി മാത്രമാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍സജിത്ത് പറഞ്ഞു.
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പസാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ചത്.
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപ്പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബ്, എൻ ഷംസുദ്ദീൻ , പി ടി തോമസ് എന്നിവർ നിർദേശിച്ച ചില ഭേദഗതികളോടെ പ്രമേയം പാസാക്കി.