സി.എ.എ കേസുകള്‍ പിന്‍വലിച്ചു: സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.  കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 835 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളാണ് പിന്‍വലിക്കുന്നത്. കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. സി.എ.എ വിജ്ഞാപനം പുറത്തിറങ്ങിയ ശേഷം നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍, വിജ്ഞാപനത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ എടുത്ത നൂറുകണക്കിനു കേസുകള്‍ പിന്‍വലിക്കാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. വിവിധ സംഘടനകളും ഇക്കാര്യം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ആകെ 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 69 കേസുകള്‍ മാത്രമാണു പിന്‍വലിച്ചതെന്നായിരുന്നു പരാതി. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 600ലേറെ കേസുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

ഗുരുതര സ്വഭാവമുള്ളതോ അപേക്ഷ നല്‍കാത്തതോ ആയ കേസുകളാണ് പിന്‍വലിക്കാത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലാണ് കേസുകളെല്ലാം പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആകെയുള്ള 835 കേസുകളില്‍ ഇതുവരെ പിന്‍വലിച്ചത് 69 കേസുകള്‍ മാത്രമായിരുന്നു. കേസുകളില്‍ 732 എണ്ണം ഗുരുതര സ്വഭാവമില്ലാത്തതെന്ന് കണ്ടെത്തിയതായും സര്‍ക്കാര്‍ നിയസഭയെ അറിയിച്ചിരുന്നു. അങ്ങനെയുള്ള കേസുകളെല്ലാം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

എന്നാല്‍ മുഖ്യന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും കേസുകള്‍ പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല. ഇതുവരെ ആകെ പിന്‍വിലച്ചത് 69 കേസുകള്‍ മാത്രമാണ്. ആകെയുള്ള 835 ല്‍ 732 ഉം ഗുരുതരമല്ലാത്ത കേസുകള്‍ എന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ സിംഹഭാഗവും ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്ന ആരോപണവും നിലനിന്നിരുന്നു. പൗരത്വപ്രക്ഷോത്തോടൊപ്പം നിലനില്‍ക്കുന്ന സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷവും മറ്റു സംഘടനകളും ആവശ്യപ്പെട്ടു. 

പൗരത്വ പ്രക്ഷോഭ വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടിലെത്തിലെടുത്ത എല്ലാ കേസുകളും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.