തിരുവനന്തപുരം: വോട്ടെടുപ്പ് വെള്ളിയാഴ്ചയിൽനിന്ന് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അയച്ച പരാതികളുടെ പകർപ്പുകൾ മാത്രമാണ് ലഭിച്ചതെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര കമീഷനാണെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. വിവിധ പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിൽ പങ്കെടുത്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കണ്‍വീനര്‍ എം.കെ. റഹ്മാൻ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു.
85 വയസ്സ് കഴിഞ്ഞവരുടെയും അംഗപരിമിതരുടെയും വോട്ടുകള്‍ പ്രത്യേക പോളിങ് ടീം വീട്ടിലെത്തി രേഖപ്പെടുത്തി കൊണ്ടുപോകുന്നതിന് റിട്ടേണിങ് ഓഫിസര്‍ സീല്‍ ചെയ്ത ബോക്സ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയർന്നു. തപാല്‍ വോട്ട് വീട്ടില്‍ കൊണ്ടുവരുന്ന ദിവസം മുന്‍കൂട്ടി വോട്ടറേയും സ്ഥാനാർഥികളുടെ ഏജന്റുമാരേയും അറിയിക്കണം. ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ ലിസ്റ്റ് ബൂത്ത് തിരിച്ചുള്ള കണക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നല്‍കണമെന്നും ആവശ്യമുണ്ടായി.
















