ഇ-ബസുകളുടെ നിരക്ക് കൂട്ടി: ഗതാഗതവകുപ്പും നഗരസഭയും തമ്മില്‍ ഇടഞ്ഞു

തലസ്ഥാന നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതിനെതിരെ പരാതിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ രംഗത്തെത്തിയതോടെ പ്രശ്‌നം സങ്കീര്‍ണ്ണമാവുകയാണ്. ചര്‍ച്ചകള്‍ കൂടാതെയാണ് ഗതാഗതവകുപ്പ് തീരുമാനമെന്നാണ് കോര്‍പ്പറേഷന്റെ പരാതി. കോര്‍പ്പറേഷന്‍ പരിധിയില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണപ്രദമായ രീതിയിലാണ് ഇ-ബസ് സര്‍വ്വീസ് നടപ്പാക്കിയത്. സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഒക്കെ കൂടുതല്‍ പ്രയോജനമായിരുന്നു ഇ-ബസ് സര്‍വ്വീസ്. 

എന്നാല്‍, നഷ്ടത്തിലായ ഷെഡ്യൂളുകളാണ് പുനക്രമീകരിച്ചതെന്നാണ് ഗതാഗതവകുപ്പ് വിശദീകരിക്കുന്നത്. കോര്‍പ്പറേഷന്‍ പങ്കാളിത്തോട് കൂടിയാണ് ഇ- ബസ് പദ്ധതി. നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള പദ്ധതി നഗരത്തിന് പുറത്തേക്ക് മാറ്റിയതിലും നിരക്ക് കൂട്ടിയതിലും കോര്‍പ്പറേഷന് അതൃപ്തിയുണ്ട്. കോര്‍പ്പറേഷന്റെ നിലപാട് മേയര്‍ ആര്യാരാജേന്ദ്രന്‍ ഉടന്‍ ഗതാഗതമന്ത്രിയെ അറിയിക്കുമെന്നാണറിയുന്നത്. മന്ത്രിയുടെ പരിഷ്‌ക്കാരങ്ങളില്‍ കോര്‍പ്പറേഷന് പുറമെ വട്ടിയൂര്‍കാവ് എംഎല്‍എക്കും നേരത്തെ തന്നെ എതിര്‍പ്പുണ്ടായിരുന്നു. അതേ സമയം നിരക്ക് കൂട്ടിയത് ലാഭം കൂട്ടാനാണെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. 

റൂട്ട് പുനക്രമീകരണവും നഷ്ടം കുറക്കാനാണെന്നും പറയുന്നു. ഇലക്ട്രിക് ബസ്സുകള്‍ ലാഭത്തില്‍ അല്ലെന്ന നിലപാടാണ് കെ.ബി ഗണേഷ് കുമാറിന് നേരത്തെ ഉണ്ടായിരുന്നത്. ഇതിന്റെ പേരില്‍ പഴയ ഗതാഗതമന്ത്രി ആന്റണി രാജുവും ഇപ്പോഴത്തെ മന്ത്രി ഗണേഷ്‌കുമാറും തമ്മില്‍ വാക്ക്‌പ്പോരുകളും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തലസ്ഥാനത്തെ ഇ-ബസ്സുകളുടെ നിരക്ക് കൂട്ടിയത്. പത്ത് രൂപ നിരക്കില്‍ നേരത്തെ ഒരു ട്രിപ്പ് മുഴുവന്‍ സഞ്ചരിക്കാമായിരുന്നു. ജനപ്രിയ ഓര്‍ഡിനറി സര്‍വ്വീസ് സിറ്റി ഫാസ്റ്റാക്കി മിനിമം നിരക്ക് 12 ആക്കിയത്. കഴിഞ്ഞ ദിവസമാണ് തീരുമാനം വന്നത്. എട്ട് സര്‍ക്കിളുകളില്‍ നിന്ന് രണ്ടു ബസ്സുകള്‍ വീതം ഇതിനകം പിന്‍വലിച്ചു. 

ചില നൈറ്റ് ഷെഡ്യൂളും മാറ്റിയതോടെ യാത്രക്കാര്‍ വലഞ്ഞു. സിറ്റി സര്‍വ്വീസുകള്‍ ഫാസ്റ്റാക്കി നഗരത്തിന് പുറത്തേക്കും മാറ്റി. ഇ-ബസ്സുകളുടെ സമയ ദൈര്‍ഘ്യം 15 മിനുട്ടില്‍ നിന്ന് 25 മിനുട്ടാക്കി. കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും ഇ-ബസ് ഓടിയെത്തുന്നത് വലിയ ഗുണമായിരുന്നു. മാത്രമല്ല, ബസിന്റെ വലിപ്പക്കുറവും ഗുണം ചെയ്യുന്നുണ്ട്. ശബ്ദമില്ലായ്മ, പൊല്യൂഷന്‍ ഇല്ലായ്മ ഇവയെല്ലാം ഈ ബസിനെ ജനകീയവുമാക്കിയിരുന്നു. 

Latest News