കോഴിക്കോട്:സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ മുൻ പൂഞ്ഞാർ എംഎൽഎയും ബിജെപി നേതാവുമായ പി.സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് മാഹിയിലെ സ്ത്രീകളെ അപമാനിച്ചു കൊണ്ട് പി.സി. വിവാദ ജോർജ് പരാമർശം നടത്തിയത്.
പ്രസംഗം വിവാദമായതിനു പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. സിപി.എം മാഹി ലോക്കൽ സെക്രട്ടറി സുനിൽ കുമാറിന്റെ പരാതിയിലാണ് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത്. ഐപിസി 153 എ, 125 വകുപ്പുകളാണ് ജോർജിനെതിരെ ചുമത്തിയത്.
മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്ന ജോർജിൻ്റെ പരാമർശമാണ് വിവാദങ്ങൾക്ക് കാരണമായത്. കോഴിക്കോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സി. ജോർജിൻ്റെ പരാമർശം.
“കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാൻ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്. ഇപ്പോൾ മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റി ” – എന്നായിരുന്നു പി.സി. ജോർജിൻ്റെ പ്രസ്താവന. ഇതിനെതിരെ മാഹി എംഎൽഎ രമേശ് പറമ്പത്തും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേ സമയം മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോർജ് പിന്നീട് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
കുറിപ്പിന്റെ പൂർണരൂപം
പ്രിയ മാഹി നിവാസികളെ,
കഴിഞ്ഞ ദിവസം എന്റെ പ്രസംഗത്തിൽ, ഞാൻ ഉദ്ദേശിച്ചത് മാഹിയിലൂടെ കടന്ന് പോകാൻ കഴിയാത്ത ഒരുകാലഘട്ടം ഉണ്ടായിരുന്നത് ദേശീയ പാതയുടെ വികസനത്തോട് കൂടി അതെല്ലാം മാറി മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ്.
മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.
















