പനമരം ഇരട്ടക്കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി; വിധി 29ന്

പനമരം നെല്ലിയമ്പത്ത് ദമ്പതികളെ വധിച്ച കേസിലെ പ്രതി കായക്കുന്ന് കുറുമ കോളനിയിലെ അര്‍ജുന്‍ (27) കുറ്റക്കാരനെന്നു കോടതി. മോഷണശ്രമത്തിനിടെയാണ് പ്രതി അതിക്രൂരമായി ഈ കൊലപാതകങ്ങൾ നടത്തിയത്.  താഴെ നെല്ലിയമ്പം പദ്മാലയത്തില്‍ കേശവന്‍ (70), ഭാര്യ പദ്മാവതി (68) എന്നിവരെ 2021 ജൂണ്‍ 10ന് രാത്രി കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനാണെന്നു ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയത്. പ്രതി കൊലപാതകം, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി കോടതിക്കു ബോധ്യപ്പെട്ടു. ശിക്ഷ 29ന് വിധിക്കും.

താഴെ നെല്ലിയമ്പത്ത് കാപ്പിത്തോട്ടത്തിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്ന ഇരുനില വീട്. സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി നിലവിളികേട്ട് നാട്ടുകാര്‍  എത്തിയപ്പോൾ മുന്‍വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. അകത്തു കയറി നോക്കിയപ്പോഴാണ് കോണിപ്പടിക്കടുത്ത് സോഫയില്‍ രക്തംവാര്‍ന്നു കമിഴ്ന്നുകിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്. ഗുരുതരമായ നിലയിലായിരുന്നു പദ്മാവതി. പ്രതിയുടെ ആക്രമണത്തിൽ വെട്ടും കുത്തുമേറ്റ കേശവന്‍ സംഭവസ്ഥലത്തു മരിച്ചു. നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പദ്മാവതിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും  അടുത്ത ദിവസം ചികിത്സയിലിരിക്കെ മരിച്ചു. പ്രതിയെ പത്മാവതി തിരിച്ചറിഞ്ഞിരുന്നില്ല.

പ്രത്യേക അന്വേഷണ സംഘം മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണു പ്രതിയെ അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് 74 സാക്ഷികളെ വിസ്തരിച്ചു. ചോദ്യം ചെയ്യുന്നതിനിടെ   മാനന്തവാടി ഡിവൈഎസ്പിയുടെ കാര്യാലയത്തില്‍ നിന്നും പുറത്തേക്കോടിയ അര്‍ജുന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം ചോദ്യം ചെയ്തിരുന്നു.