Kerala

തലസ്ഥാനത്തെ അരുംകൊല, 2019ൽ അനന്തുവിനെ കൊലപ്പെടുത്തിയതും ഇതേ പ്രതികൾ, ഇതേ രീതിയിൽ

2019ൽ അനന്തുവിനെ കൊലപ്പെടുത്തിയതിന് സമാനമായരീതിയില്‍ അതിക്രൂരമായിട്ടാണ് കഴിഞ്ഞദിവസം അഖിലിനെയും ഇവര്‍ കൊലപ്പെടുത്തിയത്

തിരുവനന്തപുരം: കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതികളായ മൂന്നം​ഗ സംഘം അഞ്ച് വർഷം മുൻപുണ്ടായ മറ്റൊരു കൊലപാതക കേസിലെ പ്രതികൾ. 2019-ല്‍ അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഈ കൊലപാതകത്തിനും പിന്നില്‍.

2019ൽ അനന്തുവിനെ കൊലപ്പെടുത്തിയതിന് സമാനമായരീതിയില്‍ അതിക്രൂരമായിട്ടാണ് കഴിഞ്ഞദിവസം അഖിലിനെയും ഇവര്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ 25-ന് പാപ്പനംകോട്ടെ ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബാറില്‍വെച്ച് അഖിലും പ്രതികളും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായിരുന്നു. തര്‍ക്കത്തില്‍ അഖിലിനും അക്രമിസംഘത്തിലെ വിനീതിനും പരിക്കേറ്റു.

ഈ സംഭവത്തിന്റെ പ്രതികാരമായാണ് അക്രമിസംഘം വെള്ളിയാഴ്ച വൈകിട്ട് അഖിലിനെ കൊലപ്പെടുത്തിയത്. 2019-ല്‍ അനന്തു ഗിരീഷ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം ക്രൂരപീഡനത്തിനിരയാക്കിയശേഷമാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. 2019 മാര്‍ച്ചിലായിരുന്നു ഈ സംഭവം. കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവും പ്രതികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ദേശീയപാതയ്ക്കരികിലെ കാടുപിടിച്ച സ്ഥലത്ത് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവര്‍ അനന്തുവിനോട് പ്രതികാരംചെയ്യാന്‍ തീരുമാനിച്ചത്.

ജന്മദിനാഘോഷത്തിനിടെ അനന്തുവിനെക്കുറിച്ച് ഓര്‍മ വന്നതോടെ അക്രമിസംഘം ഇയാളെ തേടിയിറങ്ങി. തുടര്‍ന്ന് റോഡരികിലെ ഒരു ബേക്കറിയില്‍ നില്‍ക്കുകയായിരുന്ന അനന്തുവിനെ ഇയാളുടെ തന്നെ ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഒരുദിവസം മുഴുവന്‍ അനന്തുവിനെ പീഡിപ്പിച്ചു.

തലയ്ക്ക് കല്ല് കൊണ്ടടിക്കുകയും കാലിലെ മാംസം മുറിച്ചുമാറ്റുകയുംചെയ്തു. അനന്തു ജീവന് വേണ്ടി പിടയ്ക്കുമ്പോള്‍ ചുറ്റുംനിന്ന് ‘ഹാപ്പി ബര്‍ത്ത്‌ഡേ’ പാടി അട്ടഹസിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയുംചെയ്തു. അനന്തുവിന്റെ ഇരുകൈയിലെയും കാലിലെയും രക്തധമനികള്‍ മുറിക്കുകയും തല ഭാരമുള്ള വസ്തുവുപയോഗിച്ച് തകര്‍ക്കുയും ചെയ്തിരുന്നു. സമാനമായ രീതിയിലാണ് അഖിലിനെയും കൊലപ്പെടുത്തിയത്.