India

‘ബിജെപി ആദിവാസി വിരുദ്ധ പാർട്ടി’; തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ലോക്‌സഭ എംപിയായ കുനാര്‍ ഹേംബ്രം പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് തിരിച്ചടിയായത്. ജാര്‍ഗ്രം മണ്ഡലത്തെയാണ് കുനാര്‍ പ്രതിനീധികരിക്കുന്നത്.

”ബിജെപി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല” തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നേതൃത്വം നൽകിയ റാലിയിൽ പങ്കെടുക്കവേ കുനാർ പറഞ്ഞു. ഇത്തവണ ഇദ്ദേഹത്തിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല.

അതേസമയം കുനാര്‍ ബിജെപിയില്‍ നിന്നോ ലോക്‌സഭയില്‍ നിന്നോ ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. ജാര്‍ഗ്രമിലേക്കും സംസ്ഥാനത്തെ മറ്റ് ഏഴ് സീറ്റുകളിലേക്കും മെയ് 25നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ബങ്കുര ജില്ലയിലെ ബിഷ്ണുപുരിലെ റാലിയിൽ പങ്കെടുക്കവേയാണ് കുനാർ ഹെംബ്രാം ബിജെപി വിട്ട് തൃണമൂലിൽ ചേർന്നത്. രണ്ട് ദിവസത്തെ പര്യടനത്തിനായാണ് മോദി ഞായറാഴ്ച ബംഗാളിലെത്തിയത്.

ജാർഗ്രാം ഉൾപ്പെടെ ബംഗാളിലെ ഏഴു സീറ്റുകളിലേക്ക് ആറാം ഘട്ടമായ മെയ് 25നാണ് വോട്ടെടുപ്പ് നടക്കുന്നത്.