ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 50 കടന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 10 ഉദ്യോഗസ്ഥരടക്കം 18 പേർ ബിഹാറിലും ജാർഖണ്ഡലുമായി 24 മണിക്കൂറിനിടെ മരിച്ചു. ഇന്ന് 13 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ ഇന്നലെ 15 പോളിങ് ഉദ്യോഗസ്ഥരാണു മരിച്ചത്. മിർസപ്പുരിൽ 13 പേരും സോൻഭദ്രയിൽ 2 പേരും മരിച്ചു. ബിഹാറിൽ ഇന്ന് വോട്ടെടുപ്പു നടക്കുന്ന സസാറാം, ആറ, കാരാക്കട്ട് മണ്ഡലങ്ങളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് മരിച്ചത്. ബക്സറിൽ 47.1 ഡിഗ്രി സെൽഷ്യസായിരുന്നു കഴിഞ്ഞ ദിവസം താപനില. ഷേക്ക്സരായി, ബേഗുസരായി, മുസഫർപുർ, ഈസ്റ്റ് ചമ്പാരൻ എന്നിവിടങ്ങളിൽ കൊടുംചൂടേറ്റ് ഒട്ടേറെ അധ്യാപകർ കുഴഞ്ഞു വീണു.
യുപിയിലെ മിർസപ്പുരിൽ മരിച്ചവരിൽ ഉയർന്ന രക്തസമ്മർദവും പനിയും കണ്ടെത്തിയിരുന്നു. 23 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. ഒഡീഷയിൽ കഴിഞ്ഞ ദിവസങ്ങളിലായി 5 പേരാണ് മരിച്ചത്. സൂര്യാഘാതമെന്നു സംശയിക്കുന്ന 18 മരണങ്ങൾ കൂടിയുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയറിൽ സഹോദരങ്ങൾ മരിച്ചത് സൂര്യാഘാതമേറ്റെന്നു സംശയിക്കുന്നു. രാജസ്ഥാനിൽ 5 പേർ മരിച്ചു.
















