Kerala

മഴ തുടരുന്നു ; കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു

കക്കയം, ഉരക്കുഴി മേഖലയിലെ ടൂറിസം സെന്റര്‍ ഇനി അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും

കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ കക്കയം ഹൈഡല്‍ ടൂറിസം സെന്റര്‍, വനംവകുപ്പിന്റെ കക്കയം ഇക്കോ ടൂറിസം സെന്റര്‍, ടൂറിസം മാനേജ് മെന്റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.

കക്കയം, ഉരക്കുഴി മേഖലയിലെ ടൂറിസം സെന്റര്‍ ഇനി അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുകയാണെന്നും വിനോദസഞ്ചാരികളുടെ പ്രവേശനം പൂര്‍ണമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. മഴ ശക്തമായതിനാല്‍ കരിയാത്തുംപാറ പാറക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സഞ്ചാരികളുടെ പ്രവേശനവും അനിശ്ചിത കാലത്തത്തേക്ക് നിര്‍ത്തിവെച്ചു. കല്ലാനോട് തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികളെ കരിയാത്തുംപാറയിലേക്ക് പ്രവേശിപ്പിക്കില്ല.

സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ വിനോദ സഞ്ചാര കേന്ദ്രമാണ് കരിയാത്തുംപാറ. മലനിരകളുടെയും പുല്‍മേടുകളുടെയും മനോഹാരിതകാരണം കരിയാത്തുംപാറയെ മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം വിളിക്കാറുണ്ട്. ഇതിനടുത്താണ് കോഴിക്കോടിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കയവും സ്ഥിതി ചെയ്യുന്നത്.