തിരുവന്തപുരം : സംസ്ഥാനത്തെ പോലീസ് സേനയിലെ ആത്മഹത്യ നിയമസഭയിൽ. അഞ്ചു വർഷത്തിനിടയിൽ 88 പോലീസുകാർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതായും ശരാശരി 44 പോലീസുകാരെ വെച്ചാണ് 118 പോലീസുകാരുടെ ജോലി ഒരു സ്റ്റേഷനിൽ ചെയ്യുന്നതെന്നും പി.സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.
ആത്മഹത്യചെയ്ത പോലീസ് ഉദ്യോഗസ്ഥൻ ജോബിദാസിന്റെ ആത്മഹത്യാക്കുറിപ്പും എംഎൽഎ നിയമസഭയിൽ വായിച്ചു. ‘നന്നായി പഠിക്കണം, പോലീസിലല്ലാതെ ജോലി വാങ്ങണം’ എന്ന് മക്കളോട് പറയുന്ന കുറിപ്പാണ് വായിച്ചത്.
അതേസമയം, പോലീസ് സേനയിൽ എട്ടുമണിക്കൂർ ജോലി എന്നത് പെട്ടെന്ന് നടപ്പിലാക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി മറുപടിനൽകി. എന്നാൽ, ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തിവരുന്നതെന്നും തിരക്കുള്ള 52 സ്റ്റേഷനുകളിൽ നടപ്പിലാക്കിയതായും കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് സ്റ്റേഷനുകളിൽ ബാഹ്യ ഇടപ്പെടലുകൾ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ബാഹ്യ ഇടപ്പെടലുകളില്ലെന്ന് നെഞ്ചിൽകൈവെച്ച് പറയാൻ മുഖ്യമന്ത്രിക്ക് കഴിയുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. എസ്എച്ച്ഓമാരെ നിയമിക്കുന്നത് പാർട്ടി ഏരിയാ കമ്മറ്റികളല്ലേയെന്നും സതീശൻ ചോദിച്ചു.