താൻ പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമമാണ് നടക്കുന്നത് കേസുമായി മുന്നോട്ട് പോകും. കോടതി ഇടപെട്ടില്ലെങ്കിൽ കേസ് എവിടെയും എത്തില്ലെന്നും യദു പറഞ്ഞു. ബസ് ഡ്രൈവർ ആയി ജോലി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ആ ജോലിയിൽ തുടർന്നാൽ സിപിഎം പാർട്ടിക്കാർ മറ്റ് സ്ത്രീകളെ ഉപയോഗപ്പെടുത്തി തനിക്കെതിരെ മറ്റ് കേസുകളും നൽകാൻ സാധ്യത കൂടുതലാണെന്നും യദു ആശങ്ക പങ്കുവെച്ചു.
താൻ നിയമപരമായി തന്നെ എല്ലാം നേരിടും. കേസ് കഴിയുന്നത് വരെ മറ്റ് ജോലികളിൽ പ്രവേശിച്ചാലും ഈ പാർട്ടിക്കാർ വെറുതെ വിടുമെന്ന് തോന്നുന്നില്ല. കേസിന്റെ ആവശ്യങ്ങൾക്കായി ഗൾഫിൽ നിന്ന് നിരവധി ആളുകൾ പണം അയച്ചു തരുന്നുണ്ട്. എങ്കിലും ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കുടുംബത്തിനുണ്ടെന്നും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാൻ കഴിയാതെ പോകുന്നതിൽ വിഷമമുണ്ടെന്നും യദു പറഞ്ഞു.
അധികാരത്തിൽ ഇരിക്കുന്നവർക്ക് സാധാരണക്കാരനെ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണുള്ളത്. തന്നെ പോലെ സമാന സാഹചര്യങ്ങളിൽ കടന്നു പോയ ആളുകൾക്ക് വേണ്ടിയും നീതി ലഭിക്കാനുമാണ് പോരാട്ടം നടത്തുന്നത്. ഇനി ഒരിക്കലും മറ്റൊരു സാധാരണക്കാരന് ഇത്തരത്തിലൊരു ദുരവസ്ഥ അധികൃതർ വരുത്തരുത്. അതിനായാണ് തന്റെ സമരമെന്നും യദു വ്യക്തമാക്കി.
തന്റെ പേരിൽ പണപ്പിരിവ് നടത്തുന്നവർക്കെതിരെയും യദു ശക്തമായി ആഞ്ഞടിച്ചു. തന്റെ അവസ്ഥകൾ മനസിലാക്കി സാഹചര്യം മുതലാക്കുന്നതിനായി നിരവധി പേർ പണപ്പിരിവ് നടത്തുന്നുണ്ട്. എന്നാൽ ആരോടും താൻ പണം പിരിക്കാൻ ആവശ്യപ്പെട്ടില്ലെന്നും തനിക്കൊരാവശ്യം വന്നാൽ നേരിട്ട് ചോദിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.