Crime

എ.ടി.എമ്മിൽ നിറയ്ക്കാൻ ഏൽപ്പിച്ച 25 ലക്ഷം തട്ടി ജീവനക്കാർ, സംഭവം കട്ടപ്പനയിൽ

പണം നിറയ്ക്കുന്നതിന് കരാറെടുത്ത കമ്പനി നടത്തിയ ഓഡിറ്റിങ്ങിനെ തുടർന്നാണ് ഇത് അറിയുന്നത്.

കട്ടപ്പന : വാഗമണ്ണിലും കട്ടപ്പനയിലും എസ്.ബി.ഐ.യുടെ എ.ടി.എമ്മിൽ നിറയ്ക്കാൻ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഏൽപ്പിച്ച പണത്തിൽനിന്ന് 25 ലക്ഷം രൂപയോളം ജീവനക്കാർ അപഹരിച്ചു. കട്ടപ്പന സ്വദേശികളായ ജോജോമോൻ (35) അമൽ (30) എന്നിവർ ചേർന്നാണ് അപഹരിച്ചത്. പണം നിറയ്ക്കുന്നതിന് കരാറെടുത്ത കമ്പനി നടത്തിയ ഓഡിറ്റിങ്ങിനെ തുടർന്നാണ് ഇത് അറിയുന്നത്. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയി.

പണം നിറയ്‌ക്കുന്നതിന് കരാറെടുത്ത കമ്പനി നടത്തിയ ഓഡിറ്റിങ്ങിനെ തുടർന്നാണ് ഇത് അറിയുന്നത്. സംഭവത്തിൽ കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികൾ ഒളിവിൽ പോയി. ജൂൺ മുതലാണ് പണം തിരിമറി നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കട്ടപ്പന എ.ടി.എമ്മിൽ നിറയ്‌ക്കാൻ കൊണ്ടുവന്ന 15 ലക്ഷവും വാഗമണ്ണിൽ നിറയ്‌ക്കാൻ ഏൽപ്പിച്ച 10 ലക്ഷം രൂപയുമാണ് കബളിപ്പിച്ചത്.

സംഭവം പുറത്തറിഞ്ഞ ഏജൻസി തിരികെ പണം വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് കേസുമായി മുന്നോട്ട് പോയത്. പ്രതികളിൽ ഒരാളുടെ രാഷ്‌ട്രീയബന്ധം ഉപയോഗിച്ച് കേസ് ഒതുക്കാനുള്ള ശ്രമവും നടന്നിരുന്നു. എന്നാൽ പണം ലഭിക്കാതെ വന്നതോടെ സ്വകാര്യ ഏജൻസി കേസ് പിൻവലിക്കാൻ തയ്യാറായില്ല.

Tags: atm fraud