World

ഗൊലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണം; തിരിച്ചടിക്കൊരുങ്ങി ഇസ്രായേൽ | Rocket attack on Golan Heights; Israel prepared to retaliate

ദുബൈ: അധിനിവിഷ്ട ഗൊലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണത്തിൽ ലബനാനു നേരെ തിരിച്ചടിക്കൊരുങ്ങി ഇസ്രായേൽ. പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം പ്രത്യാക്രമണം ചർച്ചചെയ്തു.

ഇസ്രായേൽ നിയന്ത്രിത ഗൊലാൻ കുന്നിൽ മജ്ദൽ ഷംസിലെ ഡ്രൂസ് ടൗണിൽ ശനിയാഴ്ച വൈകീട്ട് ഫുട്ബാൾ കളിക്കുന്നതിനിടെ നടന്ന റോക്കറ്റാക്രമണത്തിലാണ് 12 കുട്ടികൾ കൊല്ലപ്പെട്ടത്. അറബി സംസാരിക്കുന്ന ഡ്രൂസ് മത വംശീയവിഭാഗം താമസിക്കുന്ന ഗ്രാമമാണ് മജ്ദൽ ഷംസ്. സിവിലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഹിസ്ബുല്ലക്കും ലബനാനും എതിരെ ഇസ്രായേലിന്‍റെ പടയൊരുക്കം. എന്നാൽ മജ്ദൽ ഷംസിനു നേർക്ക് തങ്ങൾ റോക്കറ്റ് അയച്ചില്ലെന്ന് ഹിസ്ബുല്ല നേതൃത്വം ആവർത്തിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ലബനാൻ സർക്കാറും ആവശ്യപ്പെട്ടു. എന്നാൽ മറുപടി തീ കൊണ്ടായിരിക്കുമെന്ന് മന്ത്രി ബെൻ ഗവിർ പറഞ്ഞു. ശക്തമായ പ്രത്യാക്രമണം ഉറപ്പാണെന്ന് സൈനിക നേതൃത്വവും മുന്നറിയിപ്പ് നൽകി. അമേരിക്കൻ പര്യടനം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ മിനി സുരക്ഷാ മന്ത്രിസഭ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രത്യാക്രമണത്തിന്‍റെ സമയവും സ്ഥലവും തീരുമാനിക്കാൻ യോഗം നെതന്യാഹുവിനെയും പ്രതിരോധമന്ത്രി യോവ് ഗാലൻറിനെയും ചുമതലപ്പെടുത്തി.