Kerala

മുണ്ടക്കൈ ദുരന്തത്തിലെ മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് അധികൃതർ | Officials say the death toll in the Mundakai disaster is likely to rise

മുണ്ടക്കൈ: മുണ്ടക്കൈ ദുരന്തത്തിലെ മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് അധികൃതർ. നിലവിൽ മരിച്ചവരുടെ എണ്ണം 264 കടന്നു. സ്ഥിരീകരിച്ച 96 മൃതദേഹങ്ങളിൽ 78 എണ്ണം വിട്ടുനൽകി. 191 പേരെ കാണാനില്ലെന്നാണ് ഔദ്യോഗിക വിവരം.

ഇന്നത്തെ രക്ഷാപ്രവർത്തനം അൽപസമയത്തിനകം ആരംഭിക്കും. ജെ.സി.ബി ഉപയോഗിച്ച് ​കെട്ടിടാവശിഷ്ങ്ങൾക്കിടയിൽ ഇന്നും തിരച്ചിൽ തുടരും. കിട്ടിയ മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണുള്ളത്. ജനിതകപരിശോധനകൾ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളിൽ 8304 പേരാണ് കഴിയുന്നത്.

മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ദ്രുതഗതിയിലാണ് നിർമാണപ്രവർത്തനം നടക്കുന്നത്. പാലംപണി പൂർത്തിയായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിലെത്തും. രാവിലെ കലക്ട്രേറ്റിൽ സർവകക്ഷിയോഗം നടക്കും. ഇതിനൊപ്പം പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും, കോൺഗ്രസ് നേതാവായ പ്രിയങ്കയും ഇന്നെത്തും.