Kerala

long-term-rehabilitation-plan | വയനാട്ടിൽ വേണ്ടത് ദീര്‍ഘകാല പുനരധിവാസ പദ്ധതി; ശരി തെറ്റുകള്‍ വിലയിരുത്തേണ്ട സാഹചര്യമല്ല: ​ഗവർണർ

സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു

ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിൽ ദീര്‍ഘകാല പുനരധിവാസ പദ്ധതിയാണ് നടപ്പിലാക്കേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനരധിവാസത്തിന് ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യമാണ്. സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം. അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകുമെന്നും ​ഗവർണർ തൃശൂരിൽ പറഞ്ഞു.

ദീർഘകാല പുനരധിവാസത്തിലാണ് ഇനി ശ്രദ്ധ പുലർത്തേണ്ടത്. സംസ്ഥാനസർക്കാർ തയ്യാറാക്കുന്ന പദ്ധതി കേന്ദ്രത്തിന് നല്‍കുന്നതോടെ അതിന്മേല്‍ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നല്‍കും. വയനാടിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഹായമാണ് ലഭിക്കുന്നത്. നിലവില്‍ ശരി തെറ്റുകള്‍ വിലയിരുത്തേണ്ട സാഹചര്യമല്ല. ദുരന്ത മുഖത്താണ് നാം നില്‍ക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ വിദഗ്ധ സംഘം പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് നൽകും. ദുരന്തമുണ്ടായ പ്രദേശങ്ങള്‍ താമസ യോഗ്യമാണോ എന്നാണ് അഞ്ചംഗ സംഘം പരിശോധിക്കുന്നത്. ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളും സംഘം സന്ദർശിക്കും.