Kerala

പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; വി എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: ലോയേഴ്സ് കോൺഗ്രസ് മുൻ നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്. പരാതി പിൻവലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. നെടുമ്പാശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

മുൻകൂർ ജാമ്യ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചത്. കേസിലെ പരാതിക്കാരിക്ക് മറ്റൊരാൾ മുഖേന ഭീഷണി സന്ദേശം അയച്ചു എന്നാണ് കേസ്. നിലവിൽ മുകേഷിന്റെയും ഇടവേള ബാബുവിന്റെയും ഒപ്പം ചന്ദ്രശേഖരന്റെയും മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയാനിരിക്കുകയാണ് ചന്ദ്രശേഖരനെതിരെയുള്ള പുതിയ കേസ്.

സിനിമയില്‍ നേരിട്ട മോശം അനുഭവം സംബന്ധിച്ച യുവ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു വി എസ് ചന്ദ്രശേഖരന്‍ കെപിസിസി നിയമസഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചത്. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുന്നുവെന്നായിരുന്നു പ്രതികരണം.

‘ബോള്‍ഗാട്ടിയില്‍ ലൊക്കേഷന്‍ കാണാന്‍ പോകാമെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെയെത്തി റൂമില്‍ ഒരാളെ പരിചയപ്പെടുത്തി. ദുബായില്‍ നിന്നുള്ള ഒരാളാണെന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഈ അഡ്വക്കേറ്റിനെ ( വി എസ് ചന്ദ്രശേഖര്‍) കാണാനില്ല. ഞാന്‍ അസ്വസ്ഥയായി. മക്കള്‍ വരും, വീട്ടില്‍ പോകണം എന്ന് ഞാന്‍ പറഞ്ഞതോടെ ഇപ്പോള്‍ പോകാന്‍ കഴിയില്ലെന്ന് അയാള്‍ പറഞ്ഞു. തനിക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ലൊക്കേഷന്‍ കാണാന്‍ എന്ന് പറഞ്ഞാണ് തന്നെ കൂട്ടികൊണ്ടുവന്നതെന്നും ഞാന്‍ പറഞ്ഞതോടെ അയാള്‍ എന്നോട് പൊക്കോളാന്‍ പറഞ്ഞു’, എന്നാണ് ചന്ദ്രശേഖറിനെതിരായ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. 2009 ല്‍ ‘ശുദ്ധരില്‍ ശുദ്ധന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.