Kerala

കേരള ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ

കൊച്ചി: നാല് ജുഡീഷ്യൽ ഓഫീസർമാരെ കേരള ഹൈക്കോടതിയിൽ ജസ്റ്റിസുമാരായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കേരള ഹൈക്കോടതി വിജിലൻസ് വിഭാഗം രജിസ്ട്രാർ കെ.വി ജയകുമാർ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.വി ബാലകൃഷ്ണൻ, കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എസ് മുരളി കൃഷ്ണ, ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ ജോബിൻ സെബാസ്റ്റ്യൻ എന്നിവരെയാണ് ഹൈക്കോടതി ജസ്റ്റിസുമാരായി ശുപാർശ ചെയ്തിരിക്കുന്നത്.

2012 ഡിസംബര്‍ ഒന്നിനാണ് കെ.വി വിജയകുമാര്‍ ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചത്. നിലവില്‍ ഹൈക്കോടതി രജിസ്ട്രാര്‍ വിജിലന്‍സ് ആണ് കെ.വി ജയകുമാര്‍. 2014 മാര്‍ച്ച് 10-നാണ് എസ്. മുരളി കൃഷ്ണയും ജോബിന്‍ സെബാസ്റ്റ്യനും പി.വി ബാലകൃഷ്ണനും ജുഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചത്. നിലവില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി ആണ് മുരളി കൃഷ്ണ. ജോബിന്‍ സെബാസ്റ്റ്യന്‍ ഹൈക്കോടതിയിലെ രജിസ്ട്രാര്‍, ജില്ലാ ജുഡീഷ്യറിയും, പി.വി. ബാലകൃഷ്ണന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജിയും ആണ്.

കഴിഞ്ഞ ജൂണിൽ ഇവരുടെ പേരുകൾ സുപ്രീം കോടതി കൊളീജിയത്തിന് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഇത് ശരിവെച്ച സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തോട് നിയമനം നടത്താൻ ശുപാർശ ചെയ്തു.