Kerala

സുജിത് ദാസിനെതിരായ ബലാത്സംഗ പരാതി; പത്തുദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

മജിസ്‌ട്രേറ്റ് കോടതിയിലടക്കം പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഹര്‍ജിയില്‍ വീട്ടമ്മയുടെ ആക്ഷേപം.

എസ്പി സുജിത് ദാസ് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പൊന്നാനി സ്വദേശിനിയുടെ പരാതിയില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം. വീട്ടമ്മ നല്‍കിയ പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് നടപടി. മജിസ്‌ട്രേറ്റ് കോടതിയിലടക്കം പരാതി നല്‍കിയിട്ടും കേസ് എടുത്തിട്ടില്ലെന്നായിരുന്നു ഹര്‍ജിയില്‍ വീട്ടമ്മയുടെ ആക്ഷേപം.

എസ്പി സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാല്‍സംഗ പരാതി കള്ളമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കിയിരുന്നു. പരാതിക്ക് അടിസ്ഥാനമില്ലെന്നും പരാതിക്കാരിയുടെ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ പൊന്നാനി എസ്എച്ച്ഒ, ഡിവൈഎസ്പി ബെന്നി, മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് അടക്കമുള്ളവര്‍ ബലാല്‍സംഗം ചെയ്തെന്നായിരുന്നു ആരോപണം. എസ്എച്ച്ഒ പീഡിപ്പിച്ചെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴായിരുന്നു സുജിത് ദാസടക്കം ബലാത്സംഗം ചെയ്തതെന്നുമായിരുന്നു വീട്ടമ്മയുടെ ആരോപണം.