News

മലപ്പുറത്ത് ഡപ്യൂട്ടി തഹസില്‍ദാറിനെ കാണാതായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറത്ത് ഡപ്യൂട്ടി തഹസില്‍ദാറിനെ കാണാതായ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തിരൂരില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ പി.ബി.ചാലിബിനെയാണ് കാണാതായത്. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസല്‍, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. ചാലിബിനെ ഭീഷണിപ്പെടുത്തി ഇവര്‍ 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം. വ്യാജ പോക്‌സോ കേസില്‍പ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്.

പ്രതികള്‍ ഭീഷണി തുടര്‍ന്നതോടെയാണ് ചാലിബ് വീടുവിട്ടത്. അതേസമയം, കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ ചാലിബ് വീട്ടില്‍ മടങ്ങിയെത്തി. മാനസിക പ്രയാസങ്ങള്‍ മൂലമാണ് വീടുവിട്ടതെന്ന് ചാലിബ് ഫോണിലൂടെ ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ബുധനാഴ്ച വൈകിട്ട് ഓഫിസില്‍നിന്ന് ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വീട്ടില്‍ എത്താന്‍ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എട്ടുമണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്‌സൈസിനും ഒപ്പം റെയ്ഡിലാണെന്ന് ചാലിബ് മറുപടി പറയുകയും ചെയ്തു. പിന്നീട് വിവരമൊന്നും ഇല്ലാതെയായി. പൊലീസ് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു റെയ്ഡ് നടന്നിട്ടില്ലെന്ന് മനസിലായി. തുടര്‍ന്നാണ് കുടുംബം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.