India

പ്രിയങ്കയുടെ ഇന്നലെ ബാ​ഗിൽ ബംഗ്ലാദേശിന് ഐക്യദാർഢ്യം; പാർലമെന്റ് എൻട്രിയിൽ വ്യത്യസ്തത നിറച്ച് വയനാട് എംപി | priyanka gandhi

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്

ദില്ലി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്നലെ പാർലമെന്റിൽ എത്തിയത് അല്പം വ്യത്യസ്തയായാണ്. ഇന്നത്തെ എന്റ്രിയിലും ഉണ്ട് വ്യത്യസ്തത. ബംഗ്ലാദേശിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയ ബാഗുമായാണ് ഇന്ന് എത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക ഗാന്ധി ഇന്നലെ പാർലമെന്‍റില്‍ എത്തിയതിനെ ചൊല്ലി വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

രണ്ടു ദിവസം മുമ്പ് പലസ്തീൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീൻറെ കൂടെ നില്ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ളാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്ന് ബിജെപി നേതാവ് സംപിത് ബാത്ര ചോദിച്ചു. പിന്നീട് ലോക്സഭയിലെ ശൂന്യവേളയിൽ പ്രിയങ്ക ബംഗ്ളാദേശിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും അടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നല്കണം എന്നാവശ്യപ്പെട്ടിരുന്നു.

ബംഗ്ളാദേശ് യുദ്ധ വിജയത്തിൻറെ പ്രതീകമായ ചിത്രം കരസേന ആസ്ഥാനത്ത് നിന്ന് എടുത്തു മാറ്റിയെന്ന റിപ്പോർട്ടും പ്രിയങ്ക ഉന്നയിച്ചു. സംസാരം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് അംഗങ്ങൾ പ്രിയങ്കയുടെ നേതൃത്വത്തിൽ ഇറങ്ങി പോയി. ഭരണഘടന ചർച്ചയിലെ പ്രസംഗവും പ്രചാരം നേടിയ ശേഷം പ്രിയങ്ക ഗാന്ധി പാർലമെൻറിലും പുറത്തും കൂടുതൽ സജീവമാകുന്നതാണ് കാണുന്നത്. അതിന്‍റെ ഭാഗമാണ് ഇന്നത്തെ ബംഗ്ളാദേശ് ബാഗുമായുള്ള വരവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

STORY HIGHLIGHT: priyanka gandhi with bangladesh bag in parliament