Kerala

ഷെഫീക്ക് വധശ്രമക്കേസ്; പിതാവിന് ഏഴുവർഷം തടവും രണ്ടാനമ്മയ്ക്ക് 10 വർഷം തടവും വിധിച്ച് കോടതി, ആശ്വാസവിധിയെത്തിയത് 11 വർഷത്തിന് ശേഷം | SHAFEEQ MURDER ATTEMPT CASE VERDICT

2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

തൊടുപുഴ: കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയും ഷെഫീക്കിന്റെ പിതാവുമായ ഷെരീഫിന് ഏഴുവർഷം തടവും ₹50,000 രൂപ പിഴയുമാണ് വിധിച്ചത്. രണ്ടാംപ്രതിയും രണ്ടാനമ്മയും ആയ അനീഷയ്ക്ക് 10 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി വരുന്നത്.

പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. 2013 ജൂലൈ 15 നാണ് ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. മര്‍ദ്ദനത്തില്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്.

പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയിൽ വാദിച്ചു. അനീഷക്കെതിരെ 307, ജെജെ ആക്ട പ്രകാരമുള്ള വകുപ്പുളും ചേര്‍ത്തിട്ടുണ്ട്. ഒന്നാം പ്രതി ശരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേൽപ്പിക്കൽ അടക്കം ചുമത്തിയിട്ടുണ്ട്.

STORY HIGHLIGHT: SHAFEEQ MURDER ATTEMPT CASE VERDICT UPDATES