പ്രമുഖ ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. പുരാതന ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അധികരിച്ചാണ് പുതിയ ചിത്രം തയ്യാറാക്കുന്നത്. ഹോമറിന്‍റെ ഈ ഗ്രീക്ക് ഇതിഹാസം 2026 ജൂലൈ – 17ന് ലോകമെമ്പാടും റിലീസ് ചെയ്യാനാണ് നോളന്‍ പദ്ധതിയിടുന്നത്. ഈ ചിത്രത്തില്‍ മാറ്റ് ഡാമൺ, ആൻ ഹാത്ത്‌വേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ എന്നിവര്‍ അഭിനേതാക്കള്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടും വലിയ ആരാധകരുള്ള സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രവും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ അപ്ഡേറ്റ് എത്തിയത്. സിനിമയുടെ നിർമാതാക്കളായ യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ക്രിസ്റ്റഫർ നോളൻ ഏറ്റവും പുതിയ ഐമാക്സ് ടെക്നോളജി ഉപയോഗിച്ചാണ് സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നത് എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് നോളന്‍റെ രണ്ടാമത്തെ ചിത്രം ആയിരിക്കും ദി ഒഡീസി. ‘ഓപ്പൺഹൈമർ’ എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പിറന്നത്. ആറ്റം ബോംബിന്‍റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. ഒപ്പം തന്നെ നോളന് സംവിധാനത്തിനുള്ള ആദ്യ ഒസ്കാര്‍ പുരസ്കാരവും നേടികൊടുത്തിരുന്നു ഈ ചിത്രം.
ലോക സിനിമയില്‍ നിരവധി തവണ സീരിസുകളുടെ രൂപത്തിലും മറ്റും ദി ഒഡീസി എത്തിയിട്ടുണ്ട്. 24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. മനുഷ്യന്‍റെ ഇച്ഛയും ദൈവിക കല്‍പ്പനയും തമ്മിലുള്ള പോരാട്ടമാണ് ഈ കൃതിയുടെ അടിസ്ഥാനം എന്നാണ് പല പാശ്ചത്യ നിരൂപകരും വിലയിരുത്തിയിരിക്കുന്നത്. ഒഡീസിയസിന്‍റെ സൈക്ലോപ്‌സ് ദുര്‍ദേവതയുമായും മറ്റ് പലരുമായുള്ള ഭാര്യ പെനലോപ്പുമായി വീണ്ടും ഒന്നിക്കുന്നതിന് മുമ്പുള്ള ഏറ്റുമുട്ടലാണ് ഈ ഇതിഹാസത്തിലെ വലിയൊരു ഭാഗം.