Kerala

ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശം; ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി | bobby chemmannur bail honey rose case

അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഹണിറോസിനെതിരായി ജാമ്യഹർജിയിൽ പറഞ്ഞകാര്യങ്ങൾ ബോബി ചെമ്മണൂർ പിൻവലിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ട് ആറാംനാളാണ് ബോബി ചെമ്മണൂർ പുറത്തേക്ക് വരുന്നത്. ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോ​ഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു.

തുടർന്ന് ബോബി ചെമ്മണൂരിന് ജാമ്യം നൽകാമെന്ന് കോടതി നിലപാടെടുത്തു. ഇദ്ദേഹത്തെ പോലീസിന്റെ കസ്റ്റഡിയിൽ ആവശ്യമില്ല എന്നതായിരുന്നു ഇതിന് കാരണം. ഈ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി. കൂടാതെ മൂന്നുവർഷം മാത്രം ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേൽ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ആറുദിവസമായി ജയിലിൽ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി.

അതേസമയം ജാമ്യഹർജി പരി​ഗണിക്കവേ ബോബി ചെമ്മണൂരിന്റെ ചില ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. ഇതിൽ പ്രോസിക്യൂഷൻ നൽകിയതും പ്രതിഭാ​ഗം നൽകിയതും ഉൾപ്പെടുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നാണ് തുടർന്ന് കോടതി ചോദിച്ചത്. ബോബി ചെമ്മണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോ​ഗമാണെന്ന് കോടതി തുറന്നുപറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തിൽ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവർത്തികളോട് ഒരുതരത്തിലുമുള്ള യോജിപ്പില്ല. ബോബിയെ ചടങ്ങിൽ എതിർക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹണി റോസിനെ മോശമാക്കാൻ ബോബി ബോധപൂർവം ശ്രമിച്ചെന്നാണ് കോടതിയിൽ സർക്കാർ വാദിച്ചത്. അദ്ദേഹം തുടർച്ചയായി അശ്ലീല പരാമർശങ്ങൾ നടത്തി. ബോബിയുടെ ശിക്ഷ സമൂഹത്തിന് സന്ദേശമാകണം. കുന്തി ദേവി പ്രയോ​ഗം തെറ്റായ ഉദ്ദേശത്തോടെയാണ് ബോബി നടത്തിയത്. ബോബി ചെമ്മണൂരിന്റെ റിമാൻഡിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം ലഭിച്ചുവെന്നും സർക്കാർ കോടതിയിൽ വാദിച്ചു.