വയനാട്ടില്‍ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിച്ചു. അയൽ സംസ്ഥാനങ്ങൾ ആധുനിക സംവിധാനങ്ങൾ നടപ്പാക്കിയെങ്കിലും കേരളത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുവർഷമായി ഒരു കാര്യവും ചെയ്യുന്നില്ല. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വനജീവി ആക്രമണം കുറഞ്ഞെന്ന് എഴുതിവച്ചു. ആക്രമണം കൂടിയെന്ന് സർക്കാരിന്‍റെ തന്നെ കണക്കുണ്ട്. ആയിരത്തിലധികം പേർ മരിച്ചു. മലയോര ജനതയുടെ വിധി എന്ന് പറഞ്ഞു ആശ്വസിക്കാം. വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പോലും നടപ്പാക്കുന്നില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.
മലയോര ജാഥയ്ക്ക് ശേഷം പരിഹാരമാർഗങ്ങൾ സമർപ്പിക്കും. എല്ലാ മേഖലയിലുള്ള ആളുകളുമായി കൂടി ആലോചിച്ചാണ് പരിഹാരമാർഗം നിർദ്ദേശിക്കുന്നത്. നിയമസഭയിൽ എല്ലാ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിട്ടുണ്ട് പരിഹാരം ഉണ്ടാകുന്നില്ല. നാല് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചു. സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് നിസ്സംഗതയാണെന്നും സതീശന്‍ ആരോപിച്ചു.